നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍
കൊട്ടാരക്കരയില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം. സംഭവത്തില്‍ പരിക്കേറ്റ രോഗിയുടെ ഭര്‍ത്താവ് ഇന്ന് പൊലീസില്‍ പരാതി നല്‍കും. ഇന്നലെയായിരുന്നു കേസിന് ആസ്പതമായ സംഭവം. ഭക്ഷണത്തില്‍ നിന്ന് അലര്‍ജിയുണ്ടായ രോഗിയുമായി നെടുമന്‍കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സ് പോകും വഴി പുലമന്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇന്ത്യയില്‍ ചികിത്സിക്കാന്‍ യോഗ്യത ഇല്ലാതെ കോതമംഗലത്ത് പ്രാക്ടീസ് നടത്തിയ യുക്രൈന്‍ ബിരുദധാരിയായ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. കോതമംഗലം താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് തിരുവനന്തപുരം ചിറയന്‍കീഴ് താമസിക്കുന്ന തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി മുരുകേശ്വരിയെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. യുക്രൈനില്‍ നിന്ന് മെഡിക്കല്‍ ബിരുദം സമ്പാദിച്ചെങ്കിലും ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത മുരുകേശ്വരി നേടിയിരുന്നില്ല. എന്നാല്‍ 2021 മുതല്‍ 2023വരെ ഇവര്‍ കോതമംഗലത്ത് പ്രാക്ടീസ് നടത്തിയിരുന്നു. തിരുനെല്‍വേലിയില്‍ നിന്ന് അറസ്റ്റ് ചെയ്ത മുരുകേശ്വരിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംസ്ഥാനത്തെ അലട്ടുന്ന തെരുവ് നായ വിഷയത്തില്‍ ശ്വാശ്വത പരിഹാരം വേണമെന്ന് സുപ്രീം കോടതി. സംസ്ഥാന ബാലാവകാശ കമ്മിഷനും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. അതേസമയം തെരുവുനായ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനം വൈകും. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്നും തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നും കണ്ണൂര്‍ജില്ലാ പഞ്ചായത്തിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയെ അറിയിച്ചെങ്കിലും ഹര്‍ജിയുടെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് മൃഗസ്‌നേഹികളുടെ സംഘടനകള്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് എല്ലാ കക്ഷികള്‍ക്കും ജില്ലാ പഞ്ചായത്തിന്റെ ഹര്‍ജികള്‍ നല്‍കാനും ഹര്‍ജിയിന്മേലുള്ള വാദങ്ങള്‍ രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. അടുത്ത മാസം പതിനാറിന് ഹര്‍ജികളില്‍ വിശദവാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി,ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. പെരുവണ്ണാമൂഴിയില്‍ രണ്ടര വയസുകാരനെ തെരുവ് നായ ആക്രമിച്ചു. മുതുകാട് സ്വദേശിയായ എയ്ഡന്റെ മുഖത്താണ് കടിയേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ആക്രമണത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ക്ലിനിക്കില്‍ രക്ഷിതാക്കളോടൊപ്പം എത്തിയ കുട്ടി നായയെ കണ്ട കൗതുകത്തില്‍ പുറത്തേക്ക് ഇറങ്ങിയതിനു പിന്നാലെയാണ് ആക്രമണം. പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് സാരമില്ലെന്നാണ് സൂചന.
പണം മുന്‍കൂറായി നല്‍കാത്തതിനാല്‍ ആംബുലന്‍സ് സേവനം ഡ്രൈവര്‍ വൈകിപ്പിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി. ആശുപത്രി സൂപ്രണ്ട് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ആംബുലന്‍സ് ഡ്രൈവര്‍രോഗിയെ ജനറല്‍ ആശുപത്രിയിലെത്തിക്കുന്നത് അര മണിക്കൂര്‍ വൈകിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നു. ആശുപത്രി ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ തേടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും ആംബുലന്‍സ് ഡ്രൈവറോട് വിശദീകരണം തേടിയെന്നും ആശുപത്രി സൂപ്രണ്ട് ആരോഗ്യവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചികിത്സ വൈകിയതിനെ തുടര്‍ന്ന് വടക്കന്‍ പറവൂര്‍ സ്വദേശി അസ്മയാണ് മരിച്ചത്. സംഭവത്തിന് ശേഷം ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി.
മണാലിയില്‍ കുടുങ്ങിയ എറണാകുളം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍മാരുടെ സംഘം സുരക്ഷിതരാണെന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജില്ലാ ഭരണകൂടവുമായും ഹിമാചല്‍ പ്രദേശ് ഡിജിപിയുമായും നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഇന്നലെ മലയാളി ടൂര്‍ ഓപ്പറേറ്ററുടെ സഹായത്തോടെയാണ് ഇവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ക്രമീകരിച്ചത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എറണാകുളം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനും തൃശൂര്‍ മെഡിക്കല്‍ കോളേജ് സര്‍ജറി പ്രൊഫസര്‍ ഡോ. രവീന്ദ്രനും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സംഘത്തേയും നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരുന്നതായും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനെ ക്ലിനിക്കിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഡോക്ടര്‍ കെ. പ്രദീപ് കുമാറിനെയാണ് എല്‍ഐസി ജങ്ഷനില്‍ പ്രാക്ടീസ് നടത്തുന്ന ക്ലിനിക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ച വരെ താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന പ്രദീപ് ക്ലിനിക്കിലും എട്ട് മണി വരെ രോഗികളെ പരിശോധിച്ചിരുന്നു.
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ ഷെറി ഐസക്കിനെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് സ്വദേശിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലന്‍സ് കയ്യോടെ പിടികൂടിയത്. സര്‍ജറിക്ക് ഡോക്ടര്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഫിനോള്‍ഫ്തലിന്‍ പുരട്ടിയ നോട്ട് വിജിലന്‍സ് കൊടുത്തയച്ചു. കൈക്കൂലി വാങ്ങിയതിന് പിന്നാലെ വിജിലന്‍സ് കൈയോടെ പിടികൂടുകയായിരുന്നു. ഡോക്ടറുടെ സ്വത്തുക്കളില്‍ ഇഡി അന്വേഷണം നടത്തും.
മൊബൈല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്നും വിദ്യാര്‍ത്ഥി രക്ഷപെട്ടത് തലനാരിഴയ്ക്ക്. വയനാട് കല്‍പ്പറ്റ സ്വദേശി സിയാന്റെ മൊബൈല്‍ ആണ് പൊട്ടിത്തെറിച്ചത്. മൊബൈല്‍ അടുത്ത് വെച്ച് മയങ്ങുന്നതിനിടെയായിരുന്നു സംഭവം. ഫോണില്‍ നിന്നും ശബ്ദം കേട്ട ഉടനെ മൊബൈല്‍ ദൂരേക്ക് എറിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. രണ്ടു വര്‍ഷം മുമ്പ് വാങ്ങിയ റെഡ്മി നോട്ട് 7 പ്രോ എന്ന ഫോണ്‍ ആണ് പൊട്ടിത്തെറിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ പൊട്ടിത്തെറിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അതിതീവ്രമഴക്ക് ശമനമായെങ്കിലും കാലവര്‍ഷം തുടരും. അടുത്ത മണിക്കൂറില്‍ പത്തനംതിട്ട , ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത നിര്‍ദേശവും തുടരുകയാണ്.
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. തദ്ദേശ സ്ഥാപന തലത്തില്‍ ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി കോവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ചതു പോലെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതാണ്. ജില്ലകളിലെ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ശക്തമാക്കാനും ആരോഗ്യവകുപ്പിന് മന്ത്രി വിണാ ജോര്‍ജ്ജ് നിര്‍ദേശം നല്‍കി.
ചേര്‍ത്തലയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ശ്രീവരാഹത്തില്‍ ലാപ്പള്ളി മഠം മനോജ് – രോഗിണി ദമ്പതികളുടെ മകള്‍ സാരംഗി ആണ് മരിച്ചത്. വെള്ളിയാകുളം ഗവ. എല്‍പി സ്‌കൂള്‍ മുന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ചേര്‍ത്തല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സാരംഗിയെ പനി കൂടിയതിനെത്തുടര്‍ന്ന് ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി doctorlive tv സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post