നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍
ഡോ. വന്ദന ദാസിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട മാതാപിതാക്കള്‍ ഹൈക്കോടതിയില്‍. പ്രതി സന്ദീപ് സംഭവസമയം ലഹരി ഉപയോഗിച്ചിരുന്നതായും മാനസിക പ്രശ്‌നമുണ്ടായിരുന്നതായും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും, പ്രതിയുടെ രക്തത്തിലും മൂത്രത്തിലും പരിശോധനയില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡും വ്യക്തമാക്കിയതോടെ പുറത്തുവന്ന പുതിയ റിപ്പോര്‍ട്ട് കേസില്‍ വഴിത്തിരിവായേക്കും. ആക്രമിക്കപ്പെട്ട കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വന്ദനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കാത്തതും സംശയ നിഴലിലാണ്. ഈ സാഹചര്യത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.
സംസ്ഥാനത്ത് വീണ്ടും ആരോഗ്യപ്രവർത്തകർക്കുനേരെ ആക്രമണം. എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർ അടക്കം രണ്ടു പേർക്ക് നേരെയാണ് കൈയേറ്റ ശ്രമം ഉണ്ടായത്. മട്ടാഞ്ചേരി സ്വദേശികളായ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ ശിരോവസ്ത്രം ധരിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ വിവാദമൊഴിയുന്നില്ല. സംഭവത്തില്‍ ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് നല്‍കിയ കത്ത് എങ്ങനെ പുറത്തുപോയി എന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നത്. കത്ത് പുറത്തുപോയത് എങ്ങിനെയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ പോലീസില്‍ പരാതി നല്‍കി. 7 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് കത്ത് തയ്യാറാക്കിയത്.
പത്തനംതിട്ട ഇലന്തൂരില്‍ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ നായയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നാട്ടുകാരെ കടിച്ച നായ പ്രദേശത്തെ വീട്ടിലെ വളര്‍ത്തുനായയെയും കടിച്ചിരുന്നു.
സംസ്ഥാനത്ത് പടരുന്നത് ടൈപ് 3 ഡെങ്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മാസത്തില്‍മാത്രം 3 ലക്ഷത്തിലധികം ആളുകള്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചതായാണ് കണക്ക്. ഈ സാഹചര്യത്തില്‍ വരുന്ന രണ്ട് മാസങ്ങളില്‍ ഡങ്കിപ്പനിയുടെ തീവ്രവ്യാപന സാധ്യതതയാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥകള്‍ മാറിവന്നത് രോഗവാഹികളായ ഈഡിസ് കൊതുകുകളുടെ സന്ദ്രത വര്‍ധിക്കാനിടയായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇന്ന് ജൂണ്‍ 1, ഡോക്ടര്‍മാരുടെ ദേശിയ ദിനം. സെലെബ്രേറ്റിങ് റെസിലിയന്‍സ് ആന്റ് ഹീലിം ഹാന്റ്‌സ് എന്നതാണ് ഈ വര്‍ഷത്തെ ഡോക്‌ടേഴ്‌സ് ഡേ പ്രമേയം. ആശ്രയിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ ആരോഗ്യമേഖലയില്‍ കര്‍മ്മനിരതരായ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ഡോക്ടര്‍ ലൈവിന്റെ ദേശിയ ഡോക്‌ടേഴ്‌സ് ഡേ ദിനാശംസകള്‍.
സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. മലപ്പുറത്ത് അച്ഛനും മകനും മരിച്ചത് എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. അന്തരിച്ച സുരേഷ് ജൂണ്‍ 24നും വാസു 28നും തൃശൂര്‍ മെഡി. കോളേജില്‍ ചികിത്സയ്ക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ 171പേര്‍ പനിബാധിച്ച് മരിച്ചതായാണ് കണക്ക്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപി ബ്ലോക്കില്‍ എക്‌സറേ യൂണിറ്റ് കഴിഞ്ഞ ഒന്നര മാസമായി പ്രവര്‍ത്തനരഹിതമാണെന്ന വാര്‍ത്തകളില്‍ അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്ജ്. സൂപ്രണ്ടിനോട് അന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. മുന്‍കാല കുടിശ്ശിക നല്‍കാത്തതിനാലാണ് കമ്പനി എക്‌സറേ യൂണിറ്റിന്റെ അറ്റകുറ്റപ്പണികള്‍ക്ക് വിസമ്മതിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുകെയില്‍ ആരോഗ്യ പരിചരണ രംഗത്തെ ഡോക്ടര്‍മാരിലും നഴ്‌സുമാരിലും ഭൂരിഭാഗവും പ്രവാസികളെന്ന് കണക്കുകള്‍. ഇതിലാവട്ടെ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യക്കാരും. ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള മൈഗ്രേറ്ററി ഒബ്‌സര്‍വേറ്ററിയാണ് പഠനം നടത്തിയത്. മുഴുവന്‍ വിദേശികളില്‍ 20 ശതമാനം ഡോക്ടര്‍മാരും, 46 ശതമാനം നഴ്‌സുമാരും ഇന്ത്യക്കാരാണ്.
ഇന്റര്‍മീഡിയറ്റ് കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുകവഴി മരണ നിരക്ക് കുറയുകയും, പ്രായമാകുന്നതിന്റെ വേഗത കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനം. നോര്‍വീജിയന്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ കെയര്‍ ഹോമുകള്‍ക്കും നഴ്‌സിങ് ഹോമുകള്‍ക്കും വ്യത്യസ്തമായി പ്രാദേശിക തലങ്ങളില്‍ ആരംഭിക്കാന്‍ കഴിയുന്ന മെഡിക്കല്‍ സംവിധാനമാണിത്. സാങ്കേതികയതയില്‍ മറ്റുള്ള സേവനങ്ങള്‍ക്ക് തുല്യമാവില്ലെങ്കിലും ഗൃഹാതുരത്വമുണര്‍ത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകവഴി രോഗി പരിചരണം എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍.
ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ അലന്‍ ബോര്‍ഡറിന് പാര്‍ക്കിന്‍സണ്‍സ് രോഗം. 68കാരനായ അലന്‍ ബോര്‍ഡര്‍ നായകനായ ഓസ്‌ട്രേലിയന്‍ ടീം 1987ല്‍ ലോകകപ്പ് നേടിയിരുന്നു. താന്‍ 80 വയസ്സ് തികയ്ക്കുകയാണെങ്കില്‍ അത് അത്ഭുതം ആയിരിക്കുമെന്ന് അലന്‍ ബോര്‍ഡര്‍ പ്രതികരിച്ചു. 68 വയസ്സ് പൂര്‍ത്തിയായി. ഇപ്പോഴത്തെ അവസ്ഥയില്‍ ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post