നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
കായംകുളം താലൂക്ക് ആശുപത്രിയിൽ ഹോം ഗാർഡിന് നേരെ ആക്രമണം. പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് രഘുവിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വേലഞ്ചിറ സ്വദേശി വിഷ്ണുവിനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിന്റെ സുഹൃത്തിനെ കനകക്കുന്ന് പൊലീസ് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഡ്രസ്സിംഗ് റൂമിൽ രോഗികളുമായി എത്തിയവരുടെ തിരക്ക് കൂടിയപ്പോൾ ഡോക്ടറിന്റെ നിർദ്ദേശപ്രകാരം വിഷ്ണു അടക്കമുള്ളവരോട് പുറത്തുനിൽക്കാൻ രഘു നിർദ്ദേശിച്ചു. ഇതേ തുടർന്നുണ്ടായ തർക്കത്തിൽ വിഷ്ണു, രഘുവിനെ മർദ്ദിക്കുകയുമായിരുന്നു.
യാത്രക്കിടെ കുഴഞ്ഞു വീണ യുവതിക്ക് രക്ഷകരായി കെ എസ് ആർ ടി സി ബസ്സ് ജീവനക്കാർ. എറണാകുളത്തുനിന്ന് കോട്ടയത്തേക്കുള്ള കെഎസ്ആർടിസി ബസില്‍ യാത്രചെയ്ത തിരുവനന്തപുരം സ്വദേശിനി ഷഹനയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. യാത്രക്കിടെ കുഴുഞ്ഞു വീണ യുവതിയെ ബസ്സ് ജീവനക്കാർ വൈക്കം താലൂക്ക് ആശുപത്രിയിലെത്തി ക്കുകയായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം യുവതിയെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇടയ്ക്ക് ഇറങ്ങാൻ യാത്രക്കാർ ഉണ്ടായിരുന്നിട്ടും ബസ്സ് നിര്‍ത്താതെ ആശുപത്രിയിലെത്തിക്കാന്‍ യാത്രക്കാരുടെ സഹകരണവും ഉണ്ടായതായി ബസിലെ ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കൊടുവള്ളി സ്വദേശിനി
ഷീബയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു. സമീപപ്രദേശമായ ആവിലോറയില്‍ ഇടിമിന്നലേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഇടുക്കി ജില്ലയിലും, ജൂൺ രണ്ടിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മൂന്നാം തീയതി പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴക്കാല തയ്യാറെടുപ്പുകൾ ഊർജിതമാക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
രാജ്യത്തെ 150 ഓളം മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. എൻഎംസിയും അണ്ടർഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡും കോളജുകളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഗുജറാത്ത്, അസം, പുതുച്ചേരി, പഞ്ചാബ്, ആന്ധ്രാ പ്രദേശ്, ത്രിപുര, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളജുകളാണ് എൻഎംസിയുടെ പട്ടികയിലുള്ളതെന്നാണ് റിപ്പോർട്ട്. നിലവിൽ 40 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. കോളജ് ഫാക്കൽറ്റിയുടെ അപര്യാപ്തതയും നിയമാനുസൃതമായി പ്രവർത്തിക്കാത്തതുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പരിശോധന സമയത്ത് മിക്ക ഫാക്കൽറ്റിയും സ്ഥലത്തുണ്ടായിരുന്നില്ലെന്നും, ആധാറുമായി യോജിപ്പിച്ച ബയോമെട്രിക് ഹാജർ രീതിയിൽ വീഴ്ച വരുത്തിയതായും സിസിടിവി ക്യാമറകളുടെ പ്രവർത്തനവും മിക്ക കോളജുകളിലും താറുമാറായി കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നടപടിക്കൊരുങ്ങുന്ന കോളജുകൾക്ക് അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശം എൻഎംസി നൽകിയിട്ടുണ്ട്. കൃത്യമായ ഫാക്കൽറ്റി ഇല്ലാത്തതും നിയമങ്ങൾ പാലിക്കാത്തതുമായ കോളജുകൾക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുക് മാണ്ഡവ്യ ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വാർത്തകളുടെ ഔദ്ഗ്യോഗിക വിശദീകരണങ്ങൾ ഒന്ന് തന്നെ പുറത്തുവന്നിട്ടില്ല.
കോവിഡ് വൈറസ് ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് ചോർന്നതാകാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ ജോര്‍ജ്ജ് ഗാവോ. കോവിഡ് വൈറസിന്റെ ഉത്ഭവത്തെപ്പറ്റി ചൈനയ്ക്കെതിരെ നിരവധി ആരോപണങ്ങൾ തുടക്കം മുതൽ ഉണ്ടായിരുന്ന സാഹചര്യത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. ലാബ് ചോർച്ചയെക്കുറിച്ച് ചൈന ഗവൺമെന്റ് ഔദ്യോഗിക അന്വേഷണം നടത്തിയെങ്കിലും തെറ്റായി ഒന്നും കണ്ടെത്തിയിട്ടില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2019 ഡിസംബറിലായിരുന്നു ചൈനയിലെ വുഹാനിൽ നിന്നും കോവിഡ് വൈറസ് ഉത്ഭവിച്ചത്. വുഹാനിലെ ചന്തയാണ് വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്നായിരുന്നു ആദ്യ ഘട്ടത്തിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ. വൈറസുകളെ കുറിച്ച് പഠിക്കുന്ന ഗവേഷണ കേന്ദ്രമായ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ആസ്ഥാനവും സ്ഥിതി ചെയ്യുന്നത് വുഹാനിലായതിനാൽ വൈറസ് ലബോറട്ടറിയിൽ നിന്നും ചോർന്നതാകാമെന്ന സംശയത്തിൽ എത്തിച്ചേരുകയായിരുന്നു.
ചെറുപ്പകാരിലെ ക്യാൻസറിന് കാരണം ഫംഗ്ഗസ് ബാധയെന്ന് പഠനം. 50 വയസിനു താഴെയുള്ളവരിൽ കൊളോറെക്ടല്‍ അർബുദ കേസുകൾ ഉയരുന്നതിനുള്ള കാരണം നഖത്തിന്റെയും ചർമ്മത്തിന്റെയും അണു ബാധയ്ക്ക് കാരണമാകുന്ന ഫംഗ്ഗൽ ബാധയാകാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. അര്‍ബുദ രോഗികളുടെ കുടലുകളിലെ സൂക്ഷ്മജീവികളിലുണ്ടാകുന്ന മാറ്റങ്ങള്‍ ട്രാക്ക് ചെയ്താണ് ഈ നിരീക്ഷണം ഗവേഷകര്‍ നടത്തിയത്. 40 വയസിനു താഴെയും 65 വയസ്സിന് മുകളിലുമുള്ള കൊളോറെക്ടല്‍ രോഗികളുടെ അര്‍ബുദ മുഴകളില്‍ നിന്നുള്ള മൈക്രോബിയല്‍ ഡിഎന്‍എ സാംപിളുകളാണ് ഗവേഷണത്തിന്‍റെ ഭാഗമായി പരിശോധിച്ചത്. ഇതിൽ 45 വയസ്സിന് താഴെയുള്ള രോഗികളുടെ അര്‍ബുദ മുഴകളില്‍ ക്ലാഡോസ്പോറിയം എസ്പി എന്ന ഫംഗസിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചര്‍മത്തിലും നഖത്തിലുമെല്ലാം അണുബാധയുണ്ടാക്കുന്ന ഈ ഫംഗസ് അപൂര്‍വമായിട്ടാണ് കുടലുകളില്‍ കാണപ്പെടുന്നതെന്നും, ഫംഗസ് കോശങ്ങളുടെ ഡിഎന്‍എ നശിപ്പിച്ചാണ് കൊളോറെക്ടല്‍ അര്‍ബുദത്തിലേക്ക് നയിക്കുന്നതെന്നും ഗവേഷകർ പറഞ്ഞു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. ഫംഗസിന് പുറമേ പുകയില ഉപയോഗം, മദ്യപാനം, അമിതമായി കൊഴുപ്പും കലോറിയുമുള്ള ഭക്ഷണത്തിന്‍റെ ഉപയോഗം എന്നിവയെല്ലാം കൊളോറെക്ടല്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
സോൺട ഇൻഫ്രാടെക് കമ്പനിയുമായുണ്ടായിരുന്ന ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റിലെ ബയോമൈനിംഗിന് കരാർ കൊച്ചി കോർപ്പറേഷൻ റദ്ദാക്കി. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ളാന്റ് നിർമ്മിക്കാൻ സോൺടയുമായി ഒപ്പിട്ടിരുന്ന കരാറിൽ നിന്നും കോർപ്പറേഷൻ പിൻമാറുകയും, കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും മേയർ എം. അനിൽകുമാർ കൗൺസിൽ യോഗത്തിൽ അറിയിച്ചു. അവശേഷിക്കുന്ന ഭാഗത്ത് ബയോമൈനിംഗ് ചെയ്യുന്നതിനായി ഏജൻസിയെ കണ്ടെത്തുമെന്നും, ടെൻഡർ നടപടിക്രമങ്ങളുടെ ചെലവ് സോൺട വഹിക്കണമെന്നും ആവശ്യപ്പെടും. ആവശ്യമെങ്കിൽ കോർപ്പറേഷൻ തന്നെ ബയോമൈനിംഗ് ചുമതല ഏറ്റെടുക്കും. മാലിന്യ സംസ്കരണത്തിന്റെ ചുമതല താത്ക്കാലികമായി ശുചിത്വ മിഷന്റെ കീഴിലുള്ള മൂന്ന് ഏജൻസികളെയാണ് ഏല്പിച്ചിരിക്കുന്നത്. ബ്രഹ്മപുരത്ത് 250 ടൺ സംസ്കരണ ശേഷിയുള്ള പ്ളാന്റ് സ്ഥാപിക്കാമെന്ന ബി.പി.സി.എല്ലിന്റെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മേയർ അറിയിച്ചു.
ലോകത്തിലെ 80 ദശലക്ഷത്തോളം പേര്‍ക്ക് കാഴ്ച ശക്തിയെ ബാധിക്കുന്ന രോഗമായ ഗ്ലോക്കോമ ബാധിക്കപ്പെട്ടതായി റിപ്പോർട്ട്. 2040 ഓടെ രോഗം ബാധിച്ചവരുടെ എണ്ണം 111 ദശലക്ഷമായി ഉയരാമെന്ന് ആരോഗ്യ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. തലച്ചോറിലേക്ക് ദൃശ്യ സന്ദേശങ്ങളെ എത്തിക്കുന്ന ഒപ്റ്റിക് നാഡീവ്യൂഹത്തിന് സംഭവിക്കുന്ന നാശത്തെ തുടര്‍ന്നുണ്ടാകുന്ന രോഗമാണ് ഗ്ലോക്കോമ. ഇന്ത്യയില്‍ 12 ദശലക്ഷത്തോളം പേര്‍ക്ക് ഗ്ലോക്കോമ ബാധിച്ചതില്‍ 10 ശതമാനം ആളുകൾക്കും ഇത് മൂലം അന്ധതയുണ്ടായിട്ടുണ്ടെന്നും 90 ശതമാനം കേസുകളും നിര്‍ണയിക്കപ്പെടാതെ പോകുന്നുണ്ടെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. ഏത് പ്രായത്തിലും ഗ്ലോക്കോമ സംഭവിക്കാമെങ്കിലും 60 വയസ്സിന് മുകളില്‍ പ്രായമായവരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. കണ്ണിന് വേദന, തലവേദന, വെളിച്ചത്തിന് ചുറ്റും മഴവില്‍ നിറത്തില്‍ വലയങ്ങള്‍ പ്രത്യക്ഷമാകല്‍, മങ്ങിയ കാഴ്ച, ബ്ലൈന്‍ഡ് സ്പോട്ടുകള്‍, ചുവന്ന കണ്ണ്,ഛര്‍ദ്ദി, ഓക്കാനം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. പ്രമേഹ രോഗികള്‍ക്ക് ഗ്ലോക്കോമ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്.
സ്കൂളുകളിലെയും കോളേജുകളിലെയും ലഹരി ഉപയോഗം തടയാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ കോളേജ് കാമ്പസുകളിൽ മിൽമ പാർലർ ആരംഭിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വിദ്യാർത്ഥികൾ ലഹരിക്കുപകരം മധുരം നുണയാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൊച്ചി മെട്രോയുടെ എറണാകുളം നോർത്ത്, സൗത്ത്, വടക്കേക്കോട്ട സ്റ്റേഷനുകളിൽ പുതുതായി ആരംഭിച്ച മിൽമ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കർഷകർക്ക് എല്ലാ പോത്സാഹനവും നല്കി പാൽ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, മലപ്പുറം മൂർക്കനാട് 100 കോടിരൂപ ചെലവിൽ പുതിയൊരു പാൽപ്പൊടി ഫാക്ടറി നിർമ്മാണം പൂർത്തിയായി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാലിന്യമുക്തമാക്കാന്‍ ഹരിത സമൃദ്ധം പദ്ധതിയുമായി എറണാകുളം ജില്ല. മാലിന്യമുക്ത നവകേരളം ക്യാംപയിനിന്റെ ഭാഗമായാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹരിത സമൃദ്ധം ക്യാംപയിനിന്‍ നടപ്പാക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ ക്യാംപയിന് തുടക്കമാകും. ക്യാംപയിനിന്റെ ഭാഗമായി സ്‌കൂള്‍ മുതല്‍ കോളേജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹരിത ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌ക്കരണം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. മാലിന്യ പരിപാലന ഉപാധികള്‍, ജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌ക്കരിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ എന്നിവ ഒരുക്കും. അജൈവ പാഴ് വസ്തുക്കള്‍ ശേഖരിച്ച് ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറും.
കൂടുതൽ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post