നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂരിലെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമായ ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യം തൃപതികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ താപനില 37°C വരെയും കണ്ണൂർ, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ 36°C വരെയും, മലപ്പുറം ജില്ലയിൽ 35°Cവരെയും താപനില ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ ചൂട് കൂടാനാണ് സാധ്യത.നിർജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
കോഴിക്കോട് ആംബുലൻസിനു വഴി മുടക്കിയ കാർ ഡ്രൈവർക്ക് ശിക്ഷയായി രണ്ട് ദിവസത്തെ സാമൂഹിക സേവനത്തിനു നോട്ടീസ് നൽകിയതായി ആർ ഡി ഓ അറിയിച്ചു. ഇയാളുടെ ഡ്രൈവിങ്ങ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡും ചെയ്യും. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രക്ത സമ്മർദ്ദം കുറഞ്ഞു ഗുരുതരാവസ്ഥയിലായ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിന്റെ യാത്രയാണ് സ്വകാര്യ കാർ തടഞ്ഞത്. തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയിട്ടും സൈറണ്‍ ശബ്ദം കേട്ടിട്ടും കാര്‍ ഡ്രൈവര്‍ സൈഡ് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.
കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീ പൂർണമായും അണച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു തീപിടുത്തമുണ്ടായത്. 10 കോടി രൂപയ്ക്ക് മുകളിൽ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. അഗ്നിരക്ഷാ സംവിധാനങ്ങളില്ലാത്ത കെട്ടിടം ഗോഡൗണാക്കിയെന്നാണ് വിവരം. ശാരീരികാസ്വാസ്ഥ്യം ഉണ്ടായ 7 പേരെയും പുക ശ്വസിച്ച മറ്റ് രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബർ ദ്വീപ് സമൂഹം, തെക്കൻ ആന്തമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ ഇന്ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സജ്ജമാക്കിയ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നാടിന്റെ ആരോഗ്യം ഉറപ്പാക്കാൻ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണത്തിനായി വെല്‍ഫയര്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പെൺകുട്ടികൾ പഠിക്കുന്ന എല്ലാ സ്കൂളുകളിലും നാപ്കിൻ വെൻഡിങ് മെഷിനുകൾ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ശരീരഭാരം നിയന്ത്രിക്കാൻ പഞ്ചസാര ഇതര മധുരപലഹാരങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മുതിർന്നവരിലോ കുട്ടികളിലോ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് പഞ്ചസാര ഇതര മധുരങ്ങളുടെ ഉപയോഗം ദീർഘകാലാടിസ്ഥാനത്തിലുള്ള ഗുണം നൽകുന്നില്ലെന്ന കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് നിർദേശം. അസ്പാർട്ടേം, നിയോടേം, സാച്ചറിൻ, തുടങ്ങിയ വിവിധ പഞ്ചസാര ഇതര മധുരങ്ങൾ പായ്ക്ക് ചെയ്ത ഭക്ഷണത്തിലും പാനീയങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഈ മധുരങ്ങൾ സാധാരണയായി വെവ്വേറെ വിൽക്കുകയും പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുകയും ചെയ്യുന്നു. ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മുതിർന്നവരിലെ മരണനിരക്ക് എന്നിവ പഞ്ചസാര ഇതര മധുരപലഹാരങ്ങളുടെ ദീർഘകാല ഉപയോഗത്തിൽ നിന്ന് അഭികാമ്യമല്ലാത്ത പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നും കണ്ടെത്തലുകൾ സൂചിപ്പിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് ആശുപത്രികൾക്ക് ലഭിക്കാനുള്ളത് കോടികളെന്ന് റിപ്പോർട്ട്. സര്‍ക്കാര്‍ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിലൊന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി. ഏകദേശം 64 ലക്ഷം ഗുണഭോക്താക്കൾക്കാണ് കാസ്പിന്റെ സേവനം ലഭിക്കുന്നത്. കാസ്പ് വഴി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചികിത്സ നൽകിയത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയാണ്. ഇത്തരത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് 83 കോടി രൂപയാണ് ലഭിക്കാനുള്ളത്. പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന മുന്നറിയിപ്പുമായി സ്വകാര്യ ആശുപത്രികളും രംഗത്തെത്തിയിട്ടുണ്ട്. കാസ്പ് സ്കീമിൽ ചികിത്സ നൽകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ആശുപത്രി അധികൃതർ പറയുന്നു. ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങൾക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സ സഹായമായി ലഭിക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വൻ തുക മുടക്കി ചെയ്യണ്ട ശസ്ത്രക്രിയകൾ കാസ്പ് സ്കീം പ്രകാരം സൗജന്യമായാണ് ജനങ്ങൾക്ക് ലഭിക്കുക. പാവപ്പെട്ട രോഗികൾക്ക് ചികിത്സയുറപ്പാക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാവണമെന്നതാണ് ഉയരുന്ന ആവശ്യം.
ചർമ്മത്തെ ബാധിക്കുന്ന അർബുദം വീണ്ടും വരാതിരിക്കാൻ മരുന്നും വാക്‌സിനും ഒന്നിച്ചുള്ള ചികിത്സ സഹായിക്കുമെന്ന് പഠനം. മൊഡേണയുടെ പരീക്ഷണ കാന്‍സര്‍ വാക്‌സീനായ എംആര്‍എന്‍എ-4157/വി940യും മെര്‍ക്കിന്റെ ഇമ്മ്യൂണോതെറാപ്പി മരുന്നായ കെയ്ട്രൂഡയും ചേര്‍ത്ത് നടത്തുന്ന ചികിത്സ ചര്‍മാര്‍ബുദമായ മെലനോമ വരാതിരിക്കാന്‍ സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. മെലനോമ ശസ്ത്രക്രിയക്ക് വിധേയരായ 157 പേരിലാണ് പഠനം നടത്തിയത്. വാക്‌സീനും മരുന്നും ഒരുമിച്ച് ലഭിച്ചവരില്‍ 78.6 ശതമാനവും 18 മാസത്തേക്ക് അര്‍ബുദം വീണ്ടും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മരുന്ന് മാത്രം ലഭിച്ചവരില്‍ 62.2 ശതമാനം പേര്‍ക്കെ 18 മാസത്തിനിടെ വീണ്ടും രോഗം വരാതിരുന്നുള്ളൂ. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച്ചിന്റെ വാര്‍ഷിക യോഗത്തിലാണ് മൊഡേണയും മെര്‍ക്കും ചേര്‍ന്ന് ഗവേഷണത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്.
കൂടുതൽ ആരോഗ്യവർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post