18 വര്‍ഷം തലയ്ക്കകത്ത് വെടിയുണ്ടയുമായി ജീവിച്ച യെമന്‍ യുവാവിന് ഒടുവില്‍ ആശ്വാസം. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ മൂന്ന് സെന്റി മീറ്റര്‍ നീളമുള്ള വെടിയുണ്ട യൂവാവിന്റെ ചെവിയൂടെ നീക്കം ചെയ്തു. 29കാരനായ യെമനി യുവാവിനാണ് ശസ്ത്രക്രിയ നടത്തിയത്. ഇടത് ടെമ്പറല്‍ അസ്ഥിയുടെ ഉള്ളിലായിരുന്നു വെടിയുണ്ട. വെടിയുണ്ട കാരണം യുവാവ് കടുത്ത തലവേദനയും കേള്‍വിയില്ലായ്മയും അനുഭവിച്ചിരുന്നു. 11ാമത്തെ വയസ്സില്‍ രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിതിനിടയില്‍ യാദൃശ്ചികമായി പെട്ടുപോയ യുവാവിന് തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അവര്‍ മുറിവ് വൃത്തിയാക്കുക മാത്രമാണ് ചെയ്തത്. ബുള്ളറ്റ് ചെവിയിലൂടെയാണ് തുളച്ചുകയറിയത്. അതുകൊണ്ടുതന്നെ ചെവിയുടെ കവാടം ഇടുങ്ങിയതായി. ബുള്ളറ്റ് ചെവിയില്‍ കാണാമായിരുന്നു. എന്നാല്‍ അതിന്റെ മറ്റേയറ്റം അസ്ഥിയില്‍ കുടുങ്ങി. മുറിവ് ഉണങ്ങാത്തതിനാല്‍ പഴുപ്പ് അടിഞ്ഞുകൂടാനും അണുബാധക്കും കാരണമായി. ഈ പ്രശ്‌നം പിന്നീട് തലവേദനയിലേക്ക് നയിച്ചു. വലിയ രീതിയില്‍ രക്തസ്രാവം ഉണ്ടാക്കാന്‍ സാധ്യതയുള്ള ശസ്ത്രക്രിയ അധിക രക്തസ്രാവമില്ലാതെ പൂര്‍ത്തിയാക്കിയതായും യുവാവിന് ഭാഗികമായി കേള്‍വി ശക്തി തിരിച്ചുകിട്ടിയതായും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
ചെന്നൈയില്‍ ആശുപത്രിയില്‍ ദൈര്‍ഘ്യമേറിയ സമയം അമിതമായി ജോലി ചെയ്തതിന് പിന്നാലെ 2 ദിവസത്തിനിടെ രണ്ട് ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ നീണ്ട ഷിഫ്റ്റുകള്‍ പൂര്‍ത്തിയാക്കി താമസസ്ഥലത്ത് മടങ്ങിയെത്തിയതിനു പിന്നാലെയാണ് ഇരുവരും മരിച്ചതെന്നാണ് ആരോപണം. മദ്രാസ് മെഡിക്കല്‍ കോളേജിലും അയനാവരത്തെ ഇഎസ്ഐ ആശുപത്രിയിലും ജോലി ചെയ്തിരുന്ന ഡോ.മരുതുപാണ്ഡ്യന്‍ ഡോ. സോലൈസാമി എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരണത്തിന് മുമ്പ് ഡോ.മരുതുപാണ്ഡ്യന്‍ 36 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്തതായി പറയപ്പെടുന്നു. രണ്ട് ഡോക്ടര്‍മാര്‍ക്കും അമിത ജോലിയുണ്ടായിരുന്നെന്നും കടുത്ത സമ്മര്‍ദത്തിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായെന്നും ഡോക്ടേഴ്സ് അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ഇക്വാലിറ്റി (DASE) സെക്രട്ടറി ഡോ.ശാന്തി എ.ആര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മദ്രാസ് മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഡോക്ടര്‍ മരുതുപാണ്ഡ്യനെ ആശുപത്രിയില്‍ ഡാറ്റാ ഓപ്പറേഷന്‍ ജോലിക്ക് നിയോഗിച്ചു എന്നും അവര്‍ ആരോപിച്ചു. ദൈര്‍ഘ്യമേറിയ ഡ്യൂട്ടി ഡോക്ടര്‍മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നും അതിനാല്‍ 24 മണിക്കൂര്‍ ഡ്യൂട്ടി അസൈന്‍മെന്റുകള്‍ നിര്‍ത്തലാക്കണമെന്നും ഡോക്ടേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഡ്യൂട്ടിക്കിടയില്‍ അത്യാഹിതങ്ങള്‍ക്ക് ഇരയാകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതുമാനദണ്ഡങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അസ്വഭാവിക മരണം ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങള്‍ പദ്ധതിയുടെ പരിധിയില്‍ വരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഡ്യുട്ടിക്കിടയിലെ അത്യാഹിതങ്ങള്‍ക്ക് ഇരയാകുന്ന ജീവനക്കാര്‍ക്ക് സഹായം അനുവദിക്കുന്നതില്‍ നിലവിലെ പൊതുമാനദണ്ഡങ്ങളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തി വ്യക്തത വരുത്തി. പുതിയ മാനദണ്ഡം അനുസരിച്ച് ഡ്യുട്ടിക്കിടയില്‍ സംഭവിക്കുന്ന അപകട മരണം, ഡ്യുട്ടിയുടെ ഭാഗമായി മറ്റുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സംഭവിക്കുന്ന മരണം എന്നിവയെയും ഡ്യുട്ടിക്കിടയിലുള്ള അസ്വഭാവിക മരണമായി കണക്കാക്കും. ഇതിന് എഫ്ഐആറിലെ രേഖപ്പെടുത്തലോ, റവന്യു/പൊലീസ് അധികാരികളുടെ സാക്ഷ്യപ്പെടുത്തലോ മതിയാകും. പകര്‍ച്ചവ്യാധി (എപ്പിഡമിക്, പാന്‍ഡമിക്) ബാധിതരുടെ ചികിത്സയ്ക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍, അതേ രോഗബാധയില്‍ മരണപ്പെട്ടാലും അസ്വഭാവിക മരണമാകും.
ഉറക്കത്തില്‍ കൂര്‍ക്കംവലിയും ശ്വസനപ്രശ്നങ്ങളുമുള്ള കുട്ടികള്‍ക്ക് ടോണ്‍സിലുകളും അഡെനോയ്ഡുകളും നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഫലപ്രദമെന്ന് പഠനം. അമേരിക്കയിലെ ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെയും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. കൂര്‍ക്കവലിയും ശ്വസന പ്രശ്നങ്ങളും മൂലം ഉറക്കത്തില്‍ ഞെട്ടല്‍, പകലുറക്കം, പെരുമാറ്റ പ്രശ്നങ്ങള്‍ തുടങ്ങിയവ നേരിടുന്ന കുട്ടികള്‍ക്ക് ഈ ശസ്ത്രക്രിയ ഫലപ്രദമാണെന്ന് പഠനത്തില്‍ പറയുന്നു. 2016 മുതല്‍ 2021 വരെ നടത്തിയ പഠനത്തില്‍ മൂന്ന് മുതല്‍ 12 വയസ്സ് വരെയുള്ള 459 കുട്ടികളാണ് പങ്കെടുത്തത്.
ആര്‍ത്തവം 13 വയസ്സിനു മുന്‍പ് ആരംഭിച്ചാല്‍ പ്രമേഹ, പക്ഷാഘാത സാധ്യത അധികമെന്നു പഠനം. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ ടുലേന്‍, ബ്രിഗ്ഹാം സര്‍വകലാശാലകളിലെയും വിമന്‍സ് ഹോസ്പിറ്റലിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 20നും 65നും ഇടയില്‍ പ്രായമുള്ള 17,000 സ്ത്രീകളുടെ വിവരങ്ങള്‍ പഠനത്തിനായി ശേഖരിച്ചു. ഇവരില്‍ 11 വയസ്സിനോ അതിനു മുന്‍പോ ആര്‍ത്തവം ആരംഭിച്ചവരില്‍ പക്ഷാഘാത സാധ്യത 81 ശതമാനമാണെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. 12 വയസ്സില്‍ ആരംഭിച്ചവര്‍ക്ക് 32 ശതമാനവും 14 വയസ്സില്‍ ആരംഭിച്ചവര്‍ക്ക് 15 ശതമാനവുമാണ് പക്ഷാഘാത സാധ്യതയെന്നും ഗവേഷകര്‍ കണ്ടെത്തി. വളരെ നേരത്തെ തന്നെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെട്ട് തുടങ്ങുന്നതാകാം ഇതിനു കാരണമെന്ന് ഗവേഷകര്‍ കരുതുന്നു. ശരീരഭാരവും മറ്റൊരു ഘടകമാണെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ ആരോഗ്യവര്‍ത്തകള്ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post