മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്ക് ആശ്വാസ വിധിയുമായി മദ്രാസ് ഹൈക്കോടതി. ഇന്‍ഷുറന്‍സ് കമ്പനിയുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത ആശുപത്രികളില്‍ ചികിത്സിച്ചാലും മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണെന്ന് കോടതി ഉത്തരവിട്ടു. ചികിത്സയും ചെലവും പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിയാല്‍ ചികിത്സാ ചെലവ് കമ്പനികള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ജസ്റ്റിസുമാരായ എസ് എം സുബ്രഹ്‌മണ്യം, ലക്ഷ്മി നാരായണന്‍ എന്നിവരുടെ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ജില്ലാ കോടതിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായി വിരമിച്ച മണി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ചികിത്സിച്ച ആശുപത്രി, കമ്പനിയുടെ അംഗീകൃത പട്ടികയില്‍ ഇല്ലെന്ന് കാട്ടി ഇന്‍ഷുറന്‍സ് തുക നിഷേധിച്ചതിനെതിരെയാണ് മണി കോടതിയെ സമീപിച്ചത്. ആറാഴ്ചക്കകം പരാതിക്കാരന് ചികിത്സക്കായി ചെലവായ തുക നല്‍കണമെന്നും കോടതി കമ്പനിയോട് ആവശ്യപ്പെട്ടു. ഇന്‍ഷുറന്‍സ് കമ്പനികള്‍ നിഷ്‌കര്‍ഷിക്കുന്ന ആശുപത്രികളില്‍ ചികിത്സ നടത്തിയാല്‍ മാത്രമേ കമ്പനികള്‍ ക്ലെയിം അംഗീകരിക്കൂവെന്ന വാദത്തിന് തിരിച്ചടി നല്‍കുന്നതാണ് കോടതിവിധി.
ഒരിടവളേയക്ക് ശേഷം കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊച്ചിയില്‍ നടന്ന പൊതുജനാരോഗ്യ വിഷയം സംബന്ധിച്ചുള്ള യോഗത്തിലാണ് ഐഎംഎ ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്‍ യോഗത്തില്‍ പങ്കെടുത്തു. അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ ശക്തമായ കോവിഡ് അടുത്ത തരംഗമായി കേരളത്തിലേക്ക് എത്തിയേക്കാം എന്നാണ് യോഗത്തിലെ വിലയിരുത്തല്‍. മുതിര്‍ന്നവരില്‍ കോവിഡ് ചിലപ്പോള്‍ ഗുരുതരമായേക്കാം. ചെറുപ്പക്കാരില്‍ പതിവു ചുമ, തൊണ്ടയില്‍ അസ്വസ്ഥത, ഇതോടൊപ്പം കടുത്ത ക്ഷീണം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നും യോഗത്തില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് ടെസ്റ്റുകള്‍ ഇന്ത്യയില്‍ ചുരുക്കമായി മാത്രം ചെയ്തുവരുന്നതിനാല്‍ മുന്പുള്ളത് പോലെയുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമല്ല എന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, ഭക്ഷ്യ വിഷബാധ, ടൈഫോയ്ഡ്, ക്ഷയരോഗം എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രിയുടെ നിര്‍ദ്ദേശം. കണ്ണൂര്‍ അയ്യന്‍കുന്ന് കുട്ടുകപ്പാറയിലെ രാജേഷിന്റെ മരണത്തിലാണ് അന്വേഷണത്തിന് നിര്‍ദേശം. മഞ്ഞപ്പിത്തം ബാധിച്ച രാജേഷ് വെളളിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ഇവിടെ നിന്നും രക്തപരിശോധന ഫലമുള്‍പ്പെടെ വൈകിയെന്ന് ബന്ധുക്കള്‍ പറയുന്നു. ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ വെളളിയാഴ്ച രാത്രിയെത്തിച്ചെങ്കിലും ഡിസംബര്‍ 9 നു വൈകിട്ട് വരെ മതിയായ ചികിത്സ നല്‍കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ഡിസംബര്‍ 10 ന് പുലര്‍ച്ചെയാണ് ഐസിയുവിലേക്ക് മാറ്റിയത്. എന്നാല്‍ ആറ് മണിയോടെ രാജേഷ് മരിക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. അതേസമയം, ചികിത്സ വൈകിയെന്ന ബന്ധുക്കളുടെ ആരോപണം പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചു.
ശബരിമല കയറുമ്പോള്‍ പേശിവേദന അനുഭവപ്പെടുന്ന തീര്‍ഥാടകര്‍ക്ക് സൗജന്യ ചികില്‍സയൊരുക്കി ഓള്‍ ഇന്ത്യ ഫിസിയോതെറപ്പി അസോസിയേഷന്‍. കായിക വേദികള്‍ ഉപയോഗിക്കുന്ന സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പിയാണ് പേശിവേദന അനുഭവപ്പെടുന്ന തീര്‍ഥാടകര്‍ക്ക് സൗജന്യമായി നല്‍കുന്നത്. ഓള്‍ ഇന്ത്യ ഫിസിയോതെറാപ്പി അസോസിയേഷനും, പത്തനംതിട്ട പാലിയേറ്റീവ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററും ചേര്‍ന്നാണ് ശബരിമലയില്‍ ഫിസിയോതെറാപ്പി കേന്ദ്രം ഒരുക്കിയത്. ശബരീ പീഠത്തിന് അടുത്തുള്ള ഫോറസ്റ്റ് ഓഫീസിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
തിരുവനന്തപുരത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഇരവിമംഗലം ഉദയംപേരൂര്‍ ബെന്നിയുടെ മകള്‍ അതിഥി ബെന്നി ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും അതിഥി വീണത്. ഗോകുലം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്നു 22 വയസ്സുകാരി അഥിതി. ഏഴ് ദിവസമായി തീവ്രപരിചണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന അതിഥി രണ്ട് മാസമേ ആയുള്ളു അമ്മയ്ക്കൊപ്പം കോളേജിന് പുറത്ത് വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങിയിട്ട്. റിക്കോര്‍ഡ് ബുക്കെടുക്കാന്‍ ശനിയാഴ്ച അമ്മയ്‌ക്കൊപ്പമാണ് അതിഥി ഹോസ്റ്റിലെത്തിയത്. ഹോസ്റ്റല്‍ കെട്ടിടത്തനകത്തേക്ക് കയറി പോയ അതിഥിയെ നിലത്ത് വീണ് പരിക്കേറ്റ നിലയിലാണ് പിന്നീട് കണ്ടെത്തിയത്. ഇതോടെ നിലത്തു വീണുകിടക്കുന്ന അതിഥിയെ സഹപാഠികളും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് വെഞ്ഞാറമൂട് പോലീസ് അന്വേഷണം തുടങ്ങി. അതേസമയം മകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും അച്ഛന്‍ ബെന്നി വെഞ്ഞാറമൂട് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
കൂടുതല്‍ ആരോഗ്യവര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post