നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
സംസ്ഥാനത്ത് പനിക്കേസുകളുടെ എണ്ണം പതിനായിരം കടന്നു.
പ്രതിദിന കണക്കുകളിൽ എല്ലാ ജില്ലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പകർച്ചപ്പനിയിൽ ആശുപത്രിയിൽ അഡ്മിറ്റാകുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. 10,060 പേരെയാണ് കഴിഞ്ഞ ദിവസം പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 63 പേർക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് 6 പേര്‍ മരിച്ചു. അതേസമയം, സംസ്ഥാനത്ത് ഈ മാസം നാൽപ്പത് പേർക്ക് എലിപ്പനി ബാധിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. ഈ വർഷം ഇതുവരെ 25 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 2285 പേർക്ക് ഡെങ്കിപ്പനിയും 425 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിച്ചതായി പരാതി. വാഹനാപകടത്തിൽ തലക്ക് ഗുരുതരമായി പരുക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ വൈക്കം സ്വദേശി ഗോപിനാഥൻ നായർ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് മരിച്ച സംഭവത്തിലാണ് കോട്ടയം മെഡിക്കൽ കോളേജിനെതിരെ ബന്ധുക്കളുടെ പരാതി. അപകട നില തരണം ചെയ്യുന്നതിന് മുമ്പേ കിടക്കയില്ലെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതർ രോഗിയെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദേശിച്ചതായും എന്നാൽ, ഡിസ്ചാർജ് ദിവസം ഡിസ്ചാർജ് ഷീറ്റ് നൽകുന്നതുവരെ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിക്ക് നൽകേണ്ട ജീവൻ രക്ഷാ മരുന്നുകളും മറ്റ് പരിചരണങ്ങളും നൽകിയില്ലെന്നും ബന്ധുക്കളുടെ പരാതിയിൽ പറയുന്നു. പിന്നീട് വൈക്കം താലൂക്ക് ആശുപത്രിയിൽ ഗോപിനാഥനെ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. അതേസമയം, ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നും പരാതി അന്വേഷിക്കുമെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
മഴക്കാലത്ത് പടർന്നുപിടിക്കുന്ന പകർച്ചപ്പനിയെ മുന്നിൽ കണ്ട് ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക വാര്‍ഡും ഐ.സി.യുവും സജ്ജമാക്കും. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും, ഫീല്‍ഡ്തല ജാഗ്രത ശക്തമാക്കണമെന്നും, എവിടെയെങ്കിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും, ജില്ലാതല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി സംസ്ഥാനതലത്തില്‍ വിലയിരുത്തി മേല്‍നടപടി സ്വീകരിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ പകര്‍ച്ചപ്പനി സാഹചര്യം വിലയിരുത്താല്‍ കൂടിയ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
എറണാകുളം ജില്ലയിൽ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്. വെള്ളക്കെട്ടുകളും റോഡിലെ മാലിന്യവും ഒഴിവാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് കളക്ടർ നിർദ്ദേശം നൽകി. വാർഡ് തലത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ വ്യക്തമാക്കി. ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് എ എന്നീ രോഗങ്ങൾ പടരാൻ സാധ്യതയുള്ളതായി എൻസിഡിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ 6967 പനി ബാധിതർ ചികിത്സ തേടിയെത്തിയതിൽ 170 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഹൃദ്രോഗത്തിന് മൂലകോശാധിഷ്ഠിത റീജനറേറ്റീവ് തെറാപ്പി വികസിപ്പിച്ചെടുത്ത് ഡ്യൂക്-എന്‍ യുഎസ് മെഡിക്കല്‍ സ്കൂളിലെ ഗവേഷകര്‍. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ ഹൃദയ പേശികളിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്‌ഷന്‍ അഥവാ ഹൃദയാഘാതം എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ഇങ്ങനെ ഹൃദയത്തില്‍ ക്ഷതം സംഭവിക്കുന്ന കോശങ്ങള്‍ക്കു പകരം മൂല കോശങ്ങള്‍ ഉപയോഗിച്ച് കോശങ്ങള്‍ വീണ്ടും വളര്‍ത്തിയെടുക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
ഹൃദയത്തിലെ ക്ഷതം വന്ന ഭാഗത്തേക്ക് മൂലകോശങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് മൂലം കേടു വന്ന കോശങ്ങളുടെ പ്രശ്നം പരിഹരിച്ച് ഹൃദയത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയതായി ഗവേഷകര്‍ അഭിപ്രായപ്പെട്ടു. എന്‍ജിജെ റീജനറേറ്റീവ് മെഡിസിന്‍ ജേർണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കാലവർഷമെത്തിയതോടെ പത്തനംതിട്ട ജില്ലയിൽ പകർച്ചവ്യാധികളും പനികളും വ്യാപിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ജില്ലയിൽ 2064 പേർ പനിയ്ക്കും 166പേർ ഡെങ്കിപ്പനിയ്ക്കും ചികിത്സ തേടിയിരുന്നു. കാലവർഷം ശക്തമാകാനിരിക്കെ പനിയുടെ വ്യാപനം രൂക്ഷമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ, നിലവിൽ സാധാരണ മഴക്കാലങ്ങളിൽ കണ്ടുവരാറുള്ള വൈറൽ പനിയാണിതെന്നും തീവ്രമായ സാഹചര്യം നിലവിലില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. കോവിഡും മറ്റ് വകഭേദങ്ങളും പനികളുടെ കൂട്ടത്തിൽ വളരെ കുറവാണ് എന്നതും ആശ്വാസകരമാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെല്ലാം തന്നെ മഴക്കാല ശുചീകരണ പരിപാടികൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലേക്കുള്ള കാലവർഷ കാറ്റ് ദുർബലമായതിനാൽ സംസ്ഥാനത്ത് മൂന്ന് ദിവസം മഴ ലഭ്യത കുറവായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നിലവിൽ ലഭിക്കുന്ന മഴ കുറയുമെന്നതിനാൽ അടുത്ത ദിവസങ്ങളിൽ പ്രത്യേക മുന്നറിയിപ്പുകളോ അലർട്ടുകളോ പ്രഖ്യാപിച്ചിട്ടില്ല. ബിപോർജോയ് ചുഴലിക്കാറ്റ് കാലവർഷ കാറ്റിനെ ശക്തിപ്പെടുത്തന്നതിൽ സഹായിച്ചിരുന്നു. എന്നാൽ ചുഴലിക്കാറ്റ് കേരളാ തീരത്ത് നിന്നും അകന്ന് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയതോടെ സ്വാധീനം നഷ്ടമായി. അതെസമയം അടുത്ത ആഴ്ചയോടെ കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ട്. കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയടിക്കാനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതായാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ ആരോഗ്യവാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post