നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
സുരക്ഷിതമായി സർജറി ചെയ്യാൻ സൗകര്യം ചെയ്താൽ ആരോഗ്യ വകുപ്പിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ ആഴ്ചയിൽ ഒരിക്കൽ ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ച് ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആരോഗ്യ വകുപ്പിന് താല്പര്യം ഉണ്ടെങ്കിൽ മാത്രമെന്നും താൻ ഇത് മുമ്പും പലതവണ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഹൃദയ ശസ്ത്രക്രിയ വിദഗ്ധനും കേരളത്തിലെ ആദ്യ ഹൃദയ മാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ വ്യക്തിയുമാണിദ്ദേഹം.
ആലുവയിലെ വാടക വീട്ടിൽ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടർ എം കെ മോഹനെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണവിവരം അറിയിക്കണ്ടവരുടെ വിവരങ്ങൾ സമീപത്ത് കത്തിൽ എഴുതിവെച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്‌റ് നടപടികൾ ആരംഭിച്ചു.
ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. അഡ്വക്കേറ്റ് മനോജ് രാജഗോപാൽ നൽകിയ ഹർജി ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്. വി. ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. കഴിഞ്ഞ മെയ് പത്തിനായിരുന്നു കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യുട്ടിക്കിടെ ഡോക്ടർ വന്ദന ദാസിനെ പ്രതി സന്ദീപ് കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ ഹൈക്കോടതി സർക്കാരിനെ വിമർശിക്കുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണം നല്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
കേരളത്തിലെ സ്കൂളികളിലെ ഉച്ചഭക്ഷണ വിതരണത്തിൽ സംശയം പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ. പ്രധാന മന്ത്രിയുടെ പോഷകാഹാര പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച രേഖകളിലാണ് കേന്ദ്രം സംശയം പ്രകടിപ്പിച്ചത്. പ്രൈമറി സ്കൂളുകളിൽ നൂറ് ശതമാനം വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ടെന്ന കേരളത്തിന്റെ അവകാശ വാദത്തിലാണ് കേന്ദ്രം സംശയം ഉന്നയിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ കേന്ദ്ര ഉദ്യോഗസ്ഥന്മാർ പരിശോധന നടത്തും. പ്രീ പ്രൈമറി ഘട്ടത്തിലെ വിദ്യാർത്ഥികളെ സംബന്ധിച്ച് നൂറ് ശതമാനം പേർക്കും ഉച്ച ഭക്ഷണവും സമീകൃതാഹാരവും നൽകുന്നു എന്നാണ് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പ്രധാനമന്ത്രി പോഷകാഹാര പരിപാടിയിൽ കേരളം വ്യക്തമാക്കിയത്. എന്നാലിത് അവിശ്വസനീയമാണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ സ്‌കൂളുകളില്‍ എത്തി പരിശോധന നടത്തും.
ആലപ്പുഴ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ബഹളമുണ്ടാക്കിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ നെഹ്‌റുട്രോഫി വാർഡ് സ്വദേശി വിനീതിനെയാണ് സൗത്ത് സി ഐ യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രാത്രി ആശുപത്രിയിൽ എത്തിയ ഇയാൾ ഡോക്ടറോട് കയർത്ത് സംസാരിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കാൻസർ ബാധിതരായ 100 കുരുന്നുകൾക്ക് ആസ്റ്റർ മിംസിൽ സൗജന്യ ചികിത്സ നൽകും. കോഴിക്കോട് ആസ്റ്റർ മിംസിന്റെയും, ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സംഘടനയായ ആസ്റ്റർ വോളണ്ടിയേഴ്സിന്റെയും, ആസ്റ്റർ ഡി എം ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 18 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്നത്. ‘ സെക്കൻഡ് ലൈഫ് 2.൦’ എന്ന പേരു നൽകിയ പദ്ധതിയുടെ ഉദ്ഘാടനം മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവഹിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ അർഹതപ്പെട്ട 100 കുഞ്ഞുങ്ങൾക്കാണ് സൗജന്യമായ ചികിത്സ ലഭ്യമാക്കുന്നതെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പറഞ്ഞു. രജിസ്‌ട്രേഷന് 9633 620 660, 95 62 233 233, എന്നീ നമ്പറുകളിൽ ബന്ധപെടുക.
പ്രമുഖ അസ്ഥി രോഗ വിദഗ്ധന്‍ ഡോ. ഡെന്നിസ് പി ജോസ് കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജനാണ് ഡോ. ഡെന്നിസ്. സെക്രട്ടറിയായി ഡോ. ജിസ് ജോസഫ് പനക്കല്‍, ട്രഷററായി ഡോ. ജോയ്‌സ് വര്‍ഗീസ് എം ജെ എന്നിവരേയും വാര്‍ഷിക ജനറല്‍ ബോഡി യോഗം തെരഞ്ഞുടുത്തു. പുതുതായി തെരഞ്ഞുടക്കപ്പെട്ട 2023-25 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേല്‍ക്കുകയും ചെയ്തു.
കുട്ടികളിലെ സ്മാർട്ട് ഫോണിന്റെ ഉപയോഗം മാനസിക വൈകല്യങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ഷഓമി ഇന്ത്യ മുൻ സിഇഒ മനു കുമാർ ജെയിൻ. ലിങ്ക്ഡ്ഇന്നിൽ അദ്ദേഹം പങ്കു വെച്ച പോസ്റ്റിലായിരുന്നു ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയത്. കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകുന്നത് അവരുടെ മാനസികാരോഗ്യത്തിന് വലിയ ഭീഷണിയാണ്. ഇതിനായി 18 മുതൽ 24 വയസുവരെ പ്രായമുള്ളവരിൽ നടത്തിയ ഒരു പഠനത്തെ അടിസ്ഥാനമാക്കിയാണ് മനുവിന്‍റെ പ്രതികരണം. സ്മാർട്ട്ഫോൺ ചെറുപ്രായത്തിൽ തന്നെ അമിതമായി ഉപയോഗിച്ച് തുടങ്ങുന്നവർ വലുതാകുമ്പോൾ മാനസിക വൈകല്യങ്ങൾ നേരിടാനുള്ള സാധ്യതയെയും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായ ‘സാപിയൻ ലാബ്സ്’ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതെക്കുറിച്ച് പറയുന്നത്.
എംഡിഎംഎയുമായി ഡ്രോണ്‍ ക്യാമറ വിദഗ്ധനായ യുവാവ് പിടിയിൽ. ഇടുക്കി സ്വദേശിയായ അനീഷ് ആന്റണിയാണ് കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കടക്കം ഇയാള്‍ രാസലഹരി കൈമാറാറുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകളായി നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് വേഷം മാറി എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്ന പേരിൽ പരിചയപ്പെടുകയും പിന്നീട് എംഡിഎംഎ ആവശ്യപ്പെട്ടപ്പോള്‍ കൈമാറുകയും ചെയ്യുമ്പോഴാണ് പിടിയിലാകുന്നത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിലടക്കം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്നലെ വ്യാപകമായി പെയ്ത മഴയില്‍ പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയേറിയ കാറ്റും സംസ്ഥാനത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്തതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post