ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ച് വയനാട് നൂൽപുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ. സ്‌കൂൾ ഹെൽത്ത് പരിപാടിയുടെ ഭാഗമായി നടത്തിയ ആരോഗ്യ പരിശോധനയിലാണ് ഉയർന്ന ബി.പി കണ്ടെത്തിയത്. കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായി അതീവ ഗുരുതരമായ അവസ്ഥയിലേക്ക് പോകുമായിരുന്ന സാഹചര്യത്തെ തക്ക സമയത്ത് കണ്ടെത്തി ശരിയായ രീതിയിൽ ഇടപെട്ട് ചികിത്സ ഉറപ്പാക്കുകയായിരുന്നു. മാതൃകാപരമായ പ്രവർത്തനം നടത്തിയ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സ്‌കൂൾ ഹെൽത്ത് പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനിടയിലാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർ.ബി.എസ്.കെ നഴ്‌സുമാരായ റീത്ത, ടിന്റു കുര്യക്കോസ് എന്നിവർ അസാധാരണമായി ഉയർന്ന ബി.പിയുള്ള കൗമാരക്കാരനെ കണ്ടെത്തിയത്. സംശയം തോന്നിയ അവർ മറ്റൊരു ബിപി അപാരറ്റസിൽ പരിശോധിച്ചപ്പോഴും റീഡിങ് ഒന്ന് തന്നെയായിരുന്നു. കുട്ടിയ്ക്ക് അടിയന്തര വൈദ്യപരിചരണം ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ അവർ അധ്യാപകരേയും രക്ഷിതാക്കളേയും വിവരം അറിയിച്ച് സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. വിദഗ്ധ പരിശോധനയിൽ കുട്ടിക്ക് ശരീരത്തിലെ പ്രധാന രക്തധമനിയായ അയോർട്ട ചുരുങ്ങുന്ന അവസ്ഥയാണെന്ന് കണ്ടെത്തുകയും ഹൃദ്രോഗ ചികിത്സ ആരംഭിക്കുകയും ചെയ്തു. തുടർന്ന് ബലൂൺ സർജറി നടത്തി. തക്ക സമയത്ത് കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നൽകാനായതിനാലാണ് അപകടാവസ്ഥ തരണം ചെയ്യാൻ കഴിഞ്ഞതെന്ന് ഡോക്ടർ വ്യക്തമാക്കി.
Discussion about this post