നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി എസ്.എം.എ രോഗികള്‍ക്ക് സ്‌പൈന്‍ സര്‍ജറി ആരംഭിച്ചു. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ആരംഭിച്ചത്. എസ്.എം.എ ബാധിച്ച കുട്ടികള്‍ക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്കായി വേണ്ട സംവിധാനമൊരുക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇക്കഴിഞ്ഞ ജനുവരിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി നടത്തിയത്. എസ്.എം.എ ബാധിച്ച് കഴിഞ്ഞ പതിനൊന്നു വര്‍ഷമായി വീല്‍ച്ചെയറില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ പതിനാല് വയസുകാരിയെ മെയ് 25ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. എസ്.എം.എ ബാധിച്ച കുട്ടികള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ മാത്രം ചെയ്തിരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളേജിലും ആരംഭിച്ചിരിക്കുന്നത്.
നടി നവ്യാ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നടിയും സുഹൃത്തുമായ നിത്യ ദാസ് നവ്യനായരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ഇരുവരുടെയും ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ നിത്യ ദാസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നവ്യയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. താരത്തിന്റെ പുതിയ ചിത്രമായ ജാനകി ജാനേയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് നവ്യയ്ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളാൽ സുൽത്താൻ ബത്തേരിയിൽ എത്താൻ സാധിക്കില്ലായെന്നും ആരോഗ്യം വീണ്ടെടുത്താലുടൻ വീണ്ടും പ്രമോഷനുമായി എത്തുമെന്നും പുതിയ തീയതി ഉടനറിയിക്കുമെന്നും നവ്യ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ വിദ്യാർഥിനി മരിച്ചത് ചികത്സ പിഴവുമൂലം എന്ന് ആരോപണം. ആറ്റിങ്ങൽ സ്വദേശിനി മീനാക്ഷിയാണ് മരിച്ചത്. ചെവിയില്‍ ഫാൻസി കമ്മലിട്ടതിന് പിന്നാലെയുണ്ടായ അലര്‍ജിയെ തുടർന്ന് മീനാക്ഷിയെ ഈ മാസം 17 നു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടാവുകയും തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയുമായിരുന്നു. അസുഖം പൂര്‍ണായി മാറിയതായും ഇനി മരുന്ന് കഴിച്ചാല്‍ മതിയെന്നും ഡോക്ടർമാർ അറിയിച്ചതായും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ബന്ധുക്കള്‍ ഡിസ്ചാർജ് വേണമെന്ന് എഴുതിനല്‍കിയതിന് ശേഷമാണ് കുട്ടിയെ വിട്ടയച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗപ്രതിരോധ സംവിധാനം ശരീരത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന അസുഖമായ സിസ്റ്റമിക് ലൂപസ് എരിത്തമെറ്റോസിസ് എന്ന അസുഖമാണ് കുട്ടിക്ക് ഉണ്ടായിരുന്നതെന്നും ഈ അസുഖത്തിന് മതിയായ ചികിത്സ നല്‍കിയിരുന്നതായും അധികൃതർ വ്യക്തമാക്കി. എന്നാൽ കുട്ടിയുടെ അസുഖം എന്താണെന്ന് തങ്ങളെ അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാനിലെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ ജൂൺ 5ന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഹരിത സഭകളോടെ പൂർത്തിയാവും. ഹരിത സഭകൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കുകയും കിലയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പരിശീലനം പൂർത്തിയാക്കുകയും ചെയ്തു.
ജൂൺ 5 നു മുൻപായി പൊതു ഇടങ്ങളിൽ മാലിന്യക്കൂനകൾ ഇല്ലാത്ത സംസ്ഥാനമായി മാറുക എന്ന ലക്ഷ്യം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ ആണ് പുരോഗമിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഇതിനായി തയാറാക്കിയ പോർട്ടലിൽ പൊതുജനങ്ങൾക്ക് പൊതു ഇടങ്ങളിലെ മാലിന്യ കൂനകളുടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാം. ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്ന മുഴുവൻ സ്ഥലങ്ങളും വൃത്തിയാക്കുന്നതിനും തുടർന്ന് മാലിന്യ നിക്ഷേപം ഉണ്ടാകാത്ത തരത്തിൽ പരിശോധന സംവിധാനങ്ങൾ ശക്തമാക്കി മുന്നോട്ട് പോവുന്നതിനും എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിലെ മരുന്ന് വില്പനയിൽ വൻ വർദ്ധനവ്. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്സ് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിലെ മരുന്ന് വിപണിയുടെ വിറ്റുവരവ് 11 ശതമാനം ഉയർന്ന് 12,500 കോടി രൂപയായി. ഇതോടെ രാജ്യത്തെ അഞ്ചാമത്തെ വലിയ മരുന്ന് വിപണിയായി കേരളം മാറി. പ്രമേഹം, ഹൃദ്രോഗം, ന്യൂറോ സൈക്യാട്രി, അസുഖങ്ങൾക്കുള്ള മരുന്നുകളും, വൈറ്റമിൻ മരുന്നുകളും കൂടുതലായി കഴിക്കുന്നത് മലയാളികളാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് കാലത്ത് മലയാളികളുടെ മരുന്ന് ഉപഭോഗം 30 ശതമാനം കുറഞ്ഞിരുന്നു. 7500 കോടി രൂപയുടെ മരുന്നുകൾ മാത്രമാണ് ഇക്കാലയളവിൽ വിറ്റഴിച്ചത്. കൊവിഡിൽ ആന്റി-ബയോട്ടിക്, ആന്റി-ഇൻഫ്ളമേറ്ററി മരുന്നുകളുടെ വിൽപന വൻതോതിൽ കുറഞ്ഞതാണ് ഇതിനു കാരണം.
സംസ്ഥാനത്ത് ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സർക്കാർ സ്കൂളിലെ പ്രഥമാദ്ധ്യാപകരെയും ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ്. അംഗീകാരമുള്ള സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ പരിധിയിലെ ജനനവും മരണവും സാക്ഷ്യപ്പെടുത്തലാണ് ചുമതല. ജനനവും മരണവും സാക്ഷ്യപെടുത്താൻ സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, സർക്കാർ സ്‌കൂളിലെ പ്രഥമാദ്ധ്യാപകർ എന്നിവരെ ചുമതലപ്പെടുത്താമെന്ന് സുപ്രീംകോടതി 2009ൽ ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിജ്ഞാപനം.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്ക് പുറമേ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. മോശം കാലാവസ്ഥക്ക് സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഗുരുതരമായ ശ്വസകോശ അണുബാധക്ക് കാരണമാകുന്ന റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസിനെ നിയന്ത്രിക്കുന്നതില്‍ മനുഷ്യരിലെ ടി കോശങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നു പുതിയ കണ്ടെത്തൽ. ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ദ് അഡ്വാന്‍സ്മെന്‍റ് ഓഫ് ട്രാന്‍സ്ലേഷണല്‍ സയന്‍സും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസും ചേര്‍ന്നാണ് ഇത് കണ്ടെത്തിയത്. ആര്‍എസ് വി യോടുള്ള പ്രത്യേക ആന്‍റിബോഡി പ്രതികരണത്തിന്‍റെ അഭാവത്തിലും ടി കോശങ്ങള്‍ക്ക് സ്വതന്ത്രമായി ശ്വാസകോശ കോശങ്ങളിലെ ആര്‍എസ് വി അണുബാധയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. വാക്സീന്‍ മൂലമുണ്ടാകുന്ന ആന്‍റിബോഡികള്‍ അണുബാധയെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പോലും വൈറസിനെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ടി കോശങ്ങള്‍ക്ക് കഴിയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ ആരോഗ്യവർത്തകൾക്കയായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post