സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയാൽ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് റിപ്പോർട്ട്. 9 മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബാരി ബുച്ച് വിൽമോറും ബുധനാഴ്ചയോടെ ഭൂമിയിലേക്ക് മടങ്ങും. ഗുരുത്വാകർഷണ ബലമില്ലാതിരുന്ന ബഹിരാകാശത്ത് എട്ടുമാസം ചെലവഴിച്ചതിനാൽ ഭൂമിയിലേക്ക് എത്തുമ്പോൾ ഇരുവരുടെയും ശരീരത്തിന് പൊരുത്തപ്പെടാൻ സമയമെടുത്തേക്കും. ചെറിയ ഭാരം പോലും ഉയർത്താൻ ഇവർ അത്യധികം പ്രയാസപ്പെടേണ്ടി വരുന്നതാണ്. സുനിത വില്യംസും ബുച്ച് വിൽമോറും തിരിച്ചെത്തിയാൽ നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാമെന്ന് നാസയുടെ മുൻ ബഹിരാകാശയാത്രികൻ ലെറോയ് ചിയാവോ വ്യക്തമാക്കി. ബഹിരാകാശത്ത് ശരീരത്തിന് ഭാരം അനുഭവപ്പെടാത്ത അവസ്ഥയായിരുന്നതിനാൽ ഭൂമിയിലെത്തുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ പോലും ആദ്യം മുതൽ പഠിപ്പിച്ചെടുക്കേണ്ടി വരും. സന്ധികളെയും എല്ലുകളെയും സംരക്ഷിക്കുന്ന കാർട്ടിലേജുകൾക്ക് ദ്രവീകരണം സംഭവിച്ചേക്കാം. ബഹിരാകാശത്ത് നീണ്ടകാലം കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ ശരീരത്തിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഹൃദയത്തിന്റെ രക്തചംക്രമണവും കുറവായിരിക്കും. ഭൂമിയിലെത്തുമ്പോൾ ശരീരചലനങ്ങൾ കൂടുന്നതിനാൽ ഇതിനോട് പൊരുത്തപ്പെടാൻ ഹൃദയത്തിന് സമയമെടുത്തേക്കും. നിലവിൽ പേശികളുടെ ഉപയോഗവും വളരെ പരിമിതമായതിനാൽ ഭൂമിയിൽ എത്തുമ്പോൾ അവ ദുര്ബലമാകുന്ന മസിൽ അട്രോഫി എന്ന അവസ്ഥയും ഉണ്ടാകും. കൂടാതെ കാഴ്ച ശക്തിയെയും ഇമ്മ്യൂൺ സംവിധാനങ്ങളെയും നീണ്ടകാലത്തെ ബഹിരാകാശ ജീവിതം ബാധിച്ചേക്കാം. കൂടുതൽ വികിരണങ്ങൾ ഏൽക്കുന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ ക്യാൻസറും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. തലച്ചോറിലെ ദ്രാവകത്തിന്റെ വർദ്ധനവ് കേൾവിക്കുറവ്, സെറിബ്രൽ എഡിമ തുടങ്ങിയവയിലേക്കും നയിച്ചേക്കാം.
Discussion about this post