കാൻസർ വീണ്ടും വരുന്നത് തടയാൻ 100 രൂപയുടെ ഗുളിക വികസിപ്പിച്ചെടുത്ത് മുൻനിര കാൻസർ ചികിത്സാ ആശുപത്രിയായ ടാറ്റാ മെമോറിയൽ സെന്ററിലെ ഗവേഷകർ. കാൻസറിനെ അതിജീവിച്ചവർക്ക് വീണ്ടും രോഗം ബാധിക്കുന്നതു 30 ശതമാനത്തോളം പ്രതിരോധിക്കാൻ ഈ ഗുളികയ്ക്കു സാധിക്കുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. റേഡിയേഷൻ, കീമോതെറപ്പി എന്നിവയുടെ പാർശ്വഫലങ്ങൾ പകുതിയാക്കി കുറയ്ക്കാൻ ഗുളികയ്ക്ക് കഴിയുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരിലെ കാൻസർ കോശങ്ങൾ എലികളിൽ കടത്തിവിട്ടായിരുന്നു ഗവേഷകർ പരീക്ഷണം നടത്തിയത്. തുടർന്ന് കീമോതെറപ്പിയും റേഡിയോ തെറപ്പിയും നടത്തിയതോടെ കാൻസർ കോശങ്ങൾ നശിച്ച് ക്രൊമാറ്റിൻ കണികകളായി. ഇതേ പ്രക്രിയ മനുഷ്യരിൽ പുനഃസൃഷ്ടിക്കാൻ കഴിയുമെന്നും ഇത് വിജയിച്ചാൽ ഭാവിയിൽ റേഡിയേഷൻ കീമോതെറപ്പി ചികിത്സ കുറയ്ക്കാൻ സാധിക്കുമെന്നുമാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. മരുന്ന് ഉപയോഗത്തിനുളള അനുമതിക്കായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യക്ക് അപേക്ഷിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം വിപണിയിലെത്തിക്കാമെന്നാണു പ്രതീക്ഷ. എന്നാൽ, കാൻസറിന്റെ തിരിച്ചുവരവു തടയുന്നതിനുള്ള ഈ ഗുളികകൾ ചികിത്സയ്ക്ക് ഉപയോഗിക്കാൻ ഏതാനും വർഷം കൂടി കാത്തിരിക്കേണ്ടിവരും എന്നും ഗവേഷകൾ വ്യക്തമാക്കുന്നു.
Discussion about this post