മൂഡ് സ്വിങ്സ് ഉണ്ടാക്കാനും, ധാരണശേഷിയെ ബാധിക്കാനും, വിഷാദരോഗത്തിനും ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം കാരണമാകാമെന്ന് പഠന റിപ്പോർട്ട്. കാനഡയിലെ വെസ്റ്റേണ്‍ ഒന്റാരിയോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഗവേഷണഫലം ഫ്രോണ്ടിയേഴ്‌സ് ഇന്‍ സൈക്കോളജി എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 18നും 26നും ഇടയില്‍ പ്രായമുള്ള ആരോഗ്യവതികളായ 53 സ്‌ത്രീകളിലാണ് പഠനം നടത്തിയത്. ഈസ്‌ട്രജനും പ്രൊജെസ്റ്റിനും അടങ്ങിയ ഗര്‍ഭനിരോധന ഗുളികകള്‍ കുറഞ്ഞത് മൂന്ന് മാസത്തേക്ക് ഉപയോഗിച്ചവരാണ് പഠനത്തില്‍ പങ്കെടുത്തവര്‍. മരുന്നുകള്‍ കഴിക്കുന്ന സജീവഘട്ടത്തിലും മരുന്നുകള്‍ കഴിക്കാതിരിക്കുന്ന ഘട്ടത്തിലും ഇവരുടെ മൂഡ് ചില ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷകർ വിലയിരുത്തി. ഇതില്‍ നിന്ന് ഭൂരിപക്ഷം പേരിലും സജീവമല്ലാത്ത ഘട്ടത്തില്‍ വിഷാദം ഉള്‍പ്പെടെയുള്ള നെഗറ്റീവ് മൂഡ് ഉണ്ടായതായി കാണപ്പെട്ടു. 29 ശതമാനം സ്‌ത്രീകള്‍ക്ക് രണ്ട് ഘട്ടത്തിലും വിഷാദരോഗത്തിന്റെ തോന്നലുകള്‍ ഉണ്ടായി. മിതമായ തോതിലുളള വിഷാദരോഗമുള്ളവരുടേതിന് സമാനമായ ഡിപ്രഷന്‍ സ്‌കോറാണ് ഇവര്‍ക്കും ലഭിച്ചത്. കൂടുതല്‍ വൈവിധ്യമുള്ള സ്‌ത്രീകളടങ്ങിയ ജനവിഭാഗങ്ങളില്‍ പഠനം നടത്തിയാല്‍ മാത്രമേ ഈ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സൈക്കോളജി വിഭാഗം പ്രഫസര്‍ എലിസബത്ത് ഹാംപ്‌സണ്‍ പറയുന്നു. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന എല്ലാ സ്‌ത്രീകള്‍ക്കും വിഷാദരോഗം ഉണ്ടാകുമെന്നും അനുമാനിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഗുളികയുടെ ഉപയോഗത്തെ തുടര്‍ന്ന് നിരന്തരമായ മൂഡ് മാറ്റങ്ങളും വൈകാരിക പ്രശ്‌നങ്ങളും നേരിടുന്നവര്‍ ഇത് സംബന്ധിച്ച് തങ്ങളുടെ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
Discussion about this post